നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല, പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും എന്ന് 1600 കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് തത്വജ്ഞാനി വോൾട്ടയർ പറഞ്ഞതായി ഒരു വാചകം പ്രചാരത്തിലുണ്ട്. ഈ വാചകം വോൾട്ടയറുടെതാണോ അതോ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് എഴുതിയിരുന്ന ഈവലിൻ ബിയാട്രീസ് ഹാൾ പറഞ്ഞതാണോ എന്ന തർക്കം ലോകത്ത് നടക്കുന്നുണ്ട്. പക്ഷെ ഇവിടെ ചർച്ച അതല്ല. ഉണ്ണാനിരുന്ന ഷാജൻ സ്കറിയയെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്ത ആ ജനാധിപത്യ ശൗര്യത്തെ എതിർത്തേ മതിയാകൂ. അറസ്റ്റ് എന്തിനായാലും ഷാജൻ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സ്വതന്ത്ര വ്യക്തിത്വം ഉള്ളയാളാണ്. ആ സ്വാതന്ത്ര്യത്തെ അതിൻ്റെ പരമാവധിക്കും അപ്പുറം ഉപയോഗിച്ചിട്ടുള്ളയാളും കൂടിയാണ്. ആ അതിരു കടന്ന സ്വതന്ത്ര്യബോധത്തെ ചിലർ അവരുടെ പ്രതിയോഗികളെ തകർക്കാൻ ഉപയോഗിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ ആ സ്വാതന്ത്ര്യം ഷാജനെ കൊണ്ട് ദുരുപയോഗം ചെയ്യിപ്പിച്ചവർക്ക് എതിരെ ഷാജൻ തിരിച്ചു പ്രയോഗിക്കുമ്പോൾ ഷാജന് നേരേ ബലപ്രയോഗം നടത്തുന്നത് അവകാശധ്വംസനം തന്നെയാണ്. ഇത് നിയമമെങ്കിൽ മുൻപ് നിങ്ങൾക്ക് വേണ്ടി പല മരങ്ങളും വെട്ടിയിട്ട ഷാജനെന്ന കോടാലിക്കെതിരെ നിങ്ങൾ എടുക്കുന്ന ഈ നടപടികളിൽ നിങ്ങളും പ്രതികളാണ്. നിങ്ങളും കുറ്റവാളികളാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് യു ഡി എഫിനെ ആക്രമിക്കാനും സംശയത്തിൻ്റെ നിഴലിൽ നിർത്താനും വേണ്ടി പിണറായി പക്ഷം നേതൃത്വം നൽകിയ ഇടതുമുന്നണിക്കായി ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയും ചാനലും ഈ ഷാജൻ സ്കറിയയുടേതാണ്. എന്നാൽ കാലം മാറിയപ്പോൾ ഷാജൻ സിപിഎം- ബിജെപി രഹസ്യ കല്യാണത്തിൽ ബ്രോക്കറായും ഒടുവിൽ ബിജെപി പക്ഷമായും നിലപാട് മാറ്റി. ഇതിനിടയിൽ എത്രയോ വ്യക്തികളെ ഷാജനും സി പി എമ്മും ബി ജെ പിയും ചേർന്ന് ആരോപണങ്ങൾ ഉയർത്തിയും സംശയനിഴലിൽ നിർത്തിയും തേജോവധം ചെയ്തു! കുറച്ചു നാളുകളായി ഇസ്ലാമിക സറ്റേറ്റ് വിരുദ്ധ നിലപാട് കൂടി ചേർത്ത് ഷാജൻ രംഗത്ത് വന്നതോടെ സിപിഎം ഷാജൻ്റെ എതിർ പക്ഷമായി മാറി. ഏറ്റവും ഒടുവിൽ മാഹിക്കാരി യുവതിയെ കുറിച്ച് ലൈംഗിക അപവാദ വാർത്ത നൽകിയെന്ന ആരോപണം പരാതിയായി മാറി ഒരു പൊലീസ് സ്റ്റേഷനിലെ സാധാരണ എസ്ഐ അന്വേഷിക്കേണ്ട പരാതി നേരേ മുഖ്യമന്ത്രി തന്നെ അന്വേഷിക്കാൻ വഴി തുറന്നതാണ് ഉടുപ്പിടാതെ വലിച്ചിഴച്ച് ഷാജനെ പൊലീസ് കൊണ്ടു പോകും വരെ എത്തിച്ചത്. യുവതിക്ക് പരാതി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നൽകണമെന്ന ആഗ്രഹത്തെയും അത് കിട്ടിയാൽ ഉടൻ ഉടുപ്പിടീക്കാതെ ഷാജനെ പൊലീസ് പൊക്കണമെന്ന കര്യത്തിൽ മുഖ്യമന്ത്രിക്കുള്ള ആശുഷ്കാന്തിയേയും ആരും കാണാതെ പോകരുത്. വിഷയം ഏതായാലും ലൈംഗിക ആരോപണം മസ്റ്റാണ്. അതാണ് നയം, നിലപാട്. അതിലാണ് പൂട്ട്. വല്ലാത്ത സമവാക്യം തന്നെ.
കേരള രാഷ്ട്രീയം, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, പ്രത്യേകിച്ച് പിണറായി സിപിഎം സെക്രട്ടറിയായതിന് ശേഷം പിടിച്ചു നിന്നതത്രയും ലൈംഗികതയെ ചുറ്റിപ്പറ്റി നിന്നാണ്. ഐസ്ക്രീം പാർലർ കേസ്, സോളാർ കേസ് തുടങ്ങിയവ സംസ്ഥാന തലത്തിൽ തന്നെ സിപിഎം കൈകാര്യം ചെയ്ത കേസുകളാണ്. ദിശ തിരിച്ച് വിടാൻ പഴുത് കിട്ടാത്തതിനാൽ മാത്രം സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസിനെ സംശയത്തിൻ്റെ നിഴലിലാക്കാൻ പറ്റാതെ പോയതാണ്. പറയാനും നിലനിൽക്കാനും സ്വന്തമായി കൊണ്ടു നടക്കാൻ കൊള്ളാവുന്ന ഒരു ആശയമില്ലാതായാൽ പിന്നെ അവർക്ക് ആശയമുള്ള എതിരാളികളെ തകർക്കാൻ പറ്റിയ ആയുധമാണ് ലൈംഗീക അധിക്ഷേപമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതിൻ്റെ കഴിഞ്ഞ 25 വർഷത്തെ രാഷ്ട്രീയം. നേട്ടങ്ങൾ ഉണ്ടാക്കാൻ അവയ്ക്കൊപ്പം നിന്നവർ ഇന്ന് അതേ ആയുധത്തിൽ കുടുങ്ങി വീഴുന്നതിൻ്റെ ഒടുക്കത്തെ ഉദാഹരണമാണ് ഷാജൻ്റെ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഘടന അനുസരിച്ച് ഷാജന് ഒരു സംഭവത്തിലെ വിവരങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അത് തെറ്റല്ല.പക്ഷെ സ്വകാര്യതകളിലേക്കും അതിൻ്റെ മറവിൽ നടക്കുന്ന സാമൂഹിക വിരുദ്ധതകളിലേക്കും ഇറങ്ങിച്ചെന്ന് അഭിപ്രായം പറയുമ്പോൾ മനപ്പൂർവ്വമോ കാര്യലാഭത്തിന് വേണ്ടിയോ കള്ളം പറയുകയോ വ്യാജം വിളമ്പുകയോ ചെയ്യരുത്. അത്തരം ഒരു മര്യാദയുള്ള ഉള്ള ആളൊന്നുമല്ല ഷാജൻ സ്കറിയ. അതിനുള്ള ആദർശവും ഷാജൻ സ്കറിയയ്ക്കില്ല. അതിനാൽ ഷാജൻ അറസ്റ്റ് ചെയ്യപ്പെട്ടതിൽ വലിയ തെറ്റൊന്നുമില്ല. പക്ഷെ അറസ്റ്റ് ചെയ്യപ്പെട്ട പരാതിയിൽ എത്രത്തോളം സത്യസന്ധത ഉണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെ ഉണ്ട് താനും.
ഉടുപ്പിടാൻ പോലും അനുവദിക്കാതെ ഒരു മാധ്യമ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത് മഹത്തായ നീതി നിർവ്വഹണത്തിൻ്റെ ഉത്തരവാദിത്തമൊന്നുമായി കണക്കാക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിക്കാവുന്ന കേസിൽ ഇത്രയും ശുഷ്കാന്തി കാണിക്കുന്നതിലും ചില പൊരുത്തക്കേടുകളുണ്ട്. ചുരുക്കത്തിൽ ആദർശപരമായി മാന്യനല്ലാത്ത ഒരു മാധ്യമ പ്രവർത്തകനെ അടിമയേക്കാൾ അഭിമാനകരമായ ശുഷ്കാന്തി കാണിക്കുന്ന പൊലീസ്കാർ പിടികൂടി ദുരൂഹതകൾ നിറഞ്ഞ ഒരു ഭരണകൂടത്തിൻ്റെ സാധ്യതകൾ സംരക്ഷിക്കുന്നു എന്നതാണ് ഷാജൻ മുഴക്കിയ സൈറണിൽ തെളിയുന്ന അത്യാഹിതം. ഭരണകൂടം നടത്തുന്ന സംഘടിത അക്രമങ്ങളെ ന്യായീകരിക്കുകയും വ്യാജ ങ്ങളെ പ്രചരിപ്പിക്കുകയും അധോ വ്യാപാരങ്ങളെ മറയ്ക്കുകയും ചെയ്യുന്ന സാമൂഹിക രാഷ്ട്രീയ ബോധങ്ങൾ നല്ല സമൂഹങ്ങൾക്ക് നൽകുന്ന ഭീഷണിയും മുന്നറിയിപ്പും കൂടിയാണിത്. ഇത്തരം ഭരണകൂടങ്ങളേയും മീഡിയങ്ങളേയും ബഹിഷ്കരിച്ചേ മതിയാകൂ. മിനിമം മാധ്യമ പ്രവർത്തന മാന്യത പോലുമില്ലാത്ത ഷാജനെ മിനിമം മാനുഷികാദർശങ്ങളുമില്ലാത്ത പിണറായി ഭരണകൂടം ഒരു നീതിന്യായ വിവേചനബുദ്ധിയും പ്രകടിപ്പിക്കാത്ത പൊലീസ് പിടികൂടി മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ അവഹേളിച്ചു എന്നതാണ് വാസ്തവം. എങ്കിലും ഞങ്ങൾ പറയുന്നു -
നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല, പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും.( വോൾട്ടയർ )
I don't agree with many of the things Shajan Scaria says. But we have to fight for Shajan's right to speak